Monday, January 20, 2020

വാരിയംകുന്നത്ത്....എൻ.ആർ.സി കാലത്ത് ആ ധീരദേശാഭിമാനിയുടെ ഓർമ്മ പോലും സമരമാണ്...!

വാരിയംകുന്നത്ത്....
എൻ.ആർ.സി കാലത്ത് ആ ധീരദേശാഭിമാനിയുടെ ഓർമ്മ പോലും സമരമാണ്...!




         ഇതുപോലൊരു ജനുവരി 20 നാണ് കോട്ടക്കുന്നിന്റെ നെറുകയിൽ ആ രക്തതാരകം പൊലിഞ്ഞുപോയത്. വെള്ളക്കാരുടെ നിറതോക്കിനു മുന്നിൽ നെഞ്ച് കാട്ടിക്കൊടുത്ത് ചോരകൊണ്ട് ഈ നാടിന്റെ  മോചനത്തിനായി ചരിത്രമെഴുതിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി. അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഇരമ്പുന്ന സ്മരണയും പേരുമാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി . 98 വർഷം കഴിഞ്ഞിട്ടും മരിക്കാത്ത ഓർമ്മകളായി ആ ധീരരക്തസാക്ഷി ജ്വലിച്ചു നിൽക്കുന്നു. 

വാരിയംകുന്നത്ത്‌ മൊയ്‌തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866ല്‍ മഞ്ചേരിക്കടുത്ത്‌ നെല്ലിക്കുത്തിലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം..  അദ്ദേഹത്തിന്റെ പിതാവ്‌ ധീരദേശാഭിമാനിയായിരുന്നു. 1894ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരേ നടന്ന മണ്ണാര്‍ക്കാട്ട്‌ യുദ്ധത്തില്‍ പങ്കെടുത്തതിന്‌ പിതാവിനെ ബ്രിട്ടീഷുകാര്‍ ആന്തമാനിലേക്ക്‌ നാടുകടത്തി. പിതൃസ്വത്തായ 200 ഏക്കര്‍ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. അതിനാല്‍ മാതാവിന്റെ വീട്ടിലാണു ബാല്യകാലം കഴിച്ചുകൂട്ടിയത്‌. വള്ളുവങ്ങാട്‌ കുന്നുമ്മല്‍ പ്രൈമറി സ്‌കൂളിലെ പഠനശേഷം ആലി മുസ്‌ലിയാരുടെ പിതൃസഹോദരന്‍ എരിക്കുന്നന്‍ മമ്മദ്‌ കുട്ടി മുസ്‌ലിയാരില്‍ നിന്ന്‌ മതപഠനവും നടത്തി. പിന്നീട്‌ കൃഷിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞെങ്കിലും മണ്ണാര്‍ക്കാട്‌ ലഹള അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്നു. ജന്മനാ കൈവന്ന ബ്രിട്ടീഷ്‌ വിരോധം, പിതാവ്‌ നാടുകടത്തപ്പെട്ടതോടെ മൂര്‍ച്ഛിച്ചു. പരസ്യമായ ബ്രിട്ടീഷ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക്‌ ഇറങ്ങിയതും അതോടെയാണ്‌. സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‌കണമെന്നാവശ്യപ്പെട്ട്‌ അക്കാലത്തെ പ്രമുഖ പണ്ഡിതന്മാര്‍ക്കെല്ലാം അദ്ദേഹം കത്തയച്ചു. ഈ കത്തുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാനൊരുങ്ങി. അവര്‍ക്ക്‌ പിടികൊടുക്കാതെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ്‌ ഹാജി നാടുവിട്ടു. ആ യാത്ര ചെന്നവസാനിച്ചത്‌ വിശുദ്ധ മക്കയിലായിരുന്നു. മൂന്നു വര്‍ഷത്തെ മക്കാജീവിതം അദ്ദേഹത്തെ നിപുണനായ ഒരു പണ്ഡിതനാക്കി മാറ്റി. 

പിന്നീട് മലബാറിലേക്ക് മടങ്ങിയെത്തിയ ഹാജി സ്വാതന്ത്രസമര പോരാട്ടത്തിന്റെ തീച്ചൂളയിൽ എരിഞ്ഞൊടുങ്ങാത്ത കനലായി ജ്വലിച്ചു നിന്നു. ഇതിഹാസസമാനമായിരുന്നു ആ പോരാട്ട ജീവിതം. ഹിന്ദു മുസ്ലിം ഐക്യത്തിനായി പ്രയത്നിച്ച ഹാജിയുടെ ശത്രു വെള്ളക്കാരും അവർക്ക് പാദസേവ ചെയ്യുന്ന ജന്മിമാരുമായിരുന്നു. ഗറില്ലായുദ്ധമുറയുടെ ആദ്യപാഠങ്ങൾ ഒരുപക്ഷേ ലോകത്തിനു മുന്നിൽ ആദ്യമായി പരിചയപ്പെടുത്തിയ വ്യക്തി കൂടിയായിരുന്നു വാരിയം കുന്നത്ത്. ബ്രിട്ടീഷുകാരെ ഞെട്ടിച്ച യുദ്ധമുറയായിരുന്നു ഇത്‌. 

ബ്രട്ടീഷുകാരുടെ കണ്ണിലെ കരടായി മാറിയ ഹാജിയെ ഇല്ലാതാക്കുകയെന്നത് അവരുടെ ഏറ്റവും വലിയ ആവശ്യങ്ങളൊന്നായിരുന്നു. അധികാരികള്‍ എന്തുവിലകൊടുത്തും ഹാജിയെ ജീവനോടെ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഇന്റലിജന്‍സ്‌ മേധാവി മോറിന്‍ വില്യം മലപ്പുറത്ത്‌
പാഞ്ഞെത്തി . മോറിന്‍ വില്യമിന്റെ ആജ്ഞ പ്രകാരം ഏറനാട്‌, വള്ളുവനാടുകളില്‍
പട്ടാളക്കാര്‍ ചെണ്ടകൊട്ടിയറിയിച്ചു ``കീഴടങ്ങാന്‍ തയ്യാറുള്ളവര്‍ക്ക്‌
ചക്രവര്‍ത്തി തിരുമനസ്സ്‌ മാപ്പ്‌ നല്‍കാന്‍ തയ്യാര്‍...'' (ഒരാള്‍ക്കും മാപ്പ്‌
കൊടുത്തില്ല.എന്നുള്ളത് പിന്നീട് നടന്ന ചരിത്രം)

ഹാജിയെ പിടികൂടാന്‍ ഒരുപാട്‌ ചാരന്മാരെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍
കുഞ്ഞഹമ്മദാജിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളും സാത്വികനുമായ ഉണ്യാലി മുസ്‌ല്യാരെ
ആമു സൂപ്രണ്ടും ബ്രിട്ടീഷ്‌ ഇന്റലിജന്‍സുകളും ഇടനിലക്കാരനാക്കി.

`കുഞ്ഞഹമ്മദാജിക്ക്‌ മാപ്പ്‌ നല്‍കി മക്കയിലേക്കയക്കാ'മെന്ന്‌ പറയുന്നത്‌ കേട്ട്‌
പാവം വീണതായിരിക്കണം.... പോലീസ്‌ നിര്‍ദ്ദേശിച്ച വഴികാട്ടിയുമൊത്ത്‌ താളന്‍പൂന്‍
കുഴിമലയില്‍ ചെന്ന്‌ ഹാജിയെ കണ്ട്‌ കാര്യം അറിയിച്ചു. അന്നത്തെ അസര്‍ നമസ്‌ക്കാരം
ഉണ്യാലി മുസ്‌ല്യാരുടെ നേതൃത്വത്തിലായിരുന്നു.
ഇതിനിടെയാണ്‌ ചെമ്പ്രശ്ശേരി തങ്ങളും സംഘവും പോലീസിന്‌ കീഴൊതുങ്ങിയ വിവരമെത്തിയത്‌. ചെറുത്തുനില്‌പ്‌ അസാധ്യമാണെന്ന്‌ മനസ്സിലാക്കിയതോടെ ഹാജിയുടെ സംഘത്തിലെ ചിലരും കീഴൊതുങ്ങി. ഹാജിയുമായി അടുപ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്‌ടര്‍ രാമനാഥ അയ്യരും സുബൈദാര്‍ കൃഷ്‌ണപ്പണിക്കരും കോണ്‍സ്റ്റബിള്‍ ഗോപാല മേനോനും അദ്ദേഹത്തിന്‌ സുരക്ഷിതത്വം വാഗ്‌ദാനം ചെയ്‌തിരുന്നു. മക്കയിലേക്ക്‌ നാടുകടത്താനാണ്‌ തീരുമാനമെന്നും മറ്റൊരു ശിക്ഷയും നല്‍കില്ലെന്നും അവര്‍ മുഖേന ഉറപ്പ്‌ കിട്ടിയിരുന്നു. പക്ഷേ, അതൊരു കൊടും ചതിയായിരുന്നു.

1922 ജനുവരി ആറിന്‌ ഹാജിയും 20 അനുയായികളും മുന്‍നിശ്ചയപ്രകാരം ബ്രിട്ടീഷ്‌ താവളത്തിലെത്തി. ആയുധം വെച്ച്‌ ഹസ്‌തദാനത്തിനായി കൈ നീട്ടിയതോടെ അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ വിലങ്ങുവെച്ചു. കല്ലാമൂലയില്‍ വെച്ചായിരുന്നു ഈ സംഭവം.  ഹാജിയെയും അനുയായികളെയും അവിടെനിന്ന്‌ മഞ്ചേരിയിലേക്ക്‌ കൊണ്ടുപോകുന്നത്‌ കാണാന്‍ വണ്ടൂര്‍ മുതല്‍ മഞ്ചേരിവരെ നാനാജാതി മതസ്ഥര്‍ പൊതുനിരത്തില്‍ കൂട്ടമായി കാത്തുനിന്നു. മഞ്ചേരിയില്‍ നിന്ന്‌ മലപ്പുറത്തേക്ക്‌ കൊണ്ടുവന്ന ഹാജിക്ക്‌ മാര്‍ഷ്യല്‍ കോടതി വധശിക്ഷ വിധിച്ചു. 1922 ജനുവരി 20ന്‌ രാവിലെ മലപ്പുറം കോട്ടക്കുന്നിന്റെ ചരിവില്‍ ആ ഇതിഹാസം അസ്‌തമിച്ചു.

ഒരു കാലഘട്ടം നിറയെ മാപ്പിളമാരുടെ ആത്മധൈര്യത്തിന്റെയും അഭിമാനത്തിന്റെയും പേരായിരുന്നു വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. വെള്ളപ്പട്ടാളത്തിന്റെ ഔദാര്യങ്ങള്‍പറ്റി അവര്‍ക്ക്‌ പുറംചൊറിഞ്ഞവര്‍ ആരായിരുന്നോ, അവരായിരുന്നു വാരിയംകുന്നത്തിന്റെ ശത്രുക്കള്‍.

അദ്ദേഹത്ത്തിന്റെ മൃതദേഹത്തോട്‌ ചെയ്‌ത ക്രൂരത ചെറുത്ത്‌നില്‌പിന്റെ കാലത്ത്‌ രൂപപ്പെട്ട വൈരം, ഹാജിയോടുള്ള വിദ്വേഷത്തിന്റെ അടയാളമായി. മൃതദേഹവും സമാന്തര-സ്വതന്ത്ര മാപ്പിള സര്‍ക്കാറിന്റെ വിലപെട്ട അനേകം രേഖകളടങ്ങുന്ന മരപ്പെട്ടിയും വിറകും മണ്ണെണ്ണയും കൊണ്ട്‌ കത്തിച്ച്‌
നശിപ്പിച്ചുവെന്നാണ്‌ ചരിത്രരേഖകളില്‍ കാണുന്നത്‌.മൂന്ന്‌ മണിക്കൂര്‍ നേരത്തെ എരിപൊരിയലിന്‌ ശേഷം അവശേഷിച്ച എല്ലുകള്‍ പെറുക്കിയെടുത്ത്‌ ഒരു പ്രത്യേക ബാഗിലാക്കി ബാറ്ററി വിംഗ്‌ എന്ന പ്രത്യേക സേന ബാരക്കിലേക്ക്‌ മടങ്ങി.പിന്നീടവിടെ ആനന്ദാഘോഷത്തിന്റെ തിമിരതിമര്‍പ്പായിരുന്നു. മദ്യകുപ്പികള്‍
കൂട്ടിമുട്ടുന്ന കലപില ശബ്‌ദങ്ങള്‍... പട്ടാളക്കാര്‍ മദോന്മത്തരായി നൃത്തം വെച്ചു.
ആഘോഷത്തിനൊടുവില്‍ ബാറ്ററി വിംഗിലെ  എല്ലാ അംഗങ്ങള്‍ക്കും 150 രൂപ വീതം പാരിതോഷികം
വിതരണം ചെയ്യപ്പെട്ടു. ബാറ്ററി അസി. കമാന്റര്‍ക്ക്‌ 500 രൂപയും 15 ഏക്കര്‍
ഭൂമിയും.....
  
1921 ആഗസ്ത്‌ 20ന്‌ കലക്ടര്‍ തോമസ്‌, ഹിച്ച്‌ കോക്ക്‌ എന്നിവര്‍ തിരൂരങ്ങാടിയില്‍ വച്ച്‌ വാരിയന്‍കുന്നന്റെ സേനയോടു തോറ്റോടിയപ്പോള്‍ ലണ്ടന്‍ ടൈംസ്‌ എന്ന ഇംഗ്ലീഷ്‌ പത്രം മലബാറില്‍ ഇംഗ്ലീഷ്‌ ഭരണം അവസാനിച്ചെന്നാണ്‌ എഴുതിയത്‌.

വാരിയന്‍കുന്നന്റെ വിപ്ലവവീര്യത്തിന്റെ അലയൊലികള്‍ ലണ്ടനില്‍ ബ്രിട്ടീഷ്‌ ആസ്ഥാനങ്ങളില്‍പ്പോലും കോളിളക്കം സൃഷ്ടിച്ചുവെന്നര്‍ഥം. മരണത്തെപ്പോലും നിര്‍ഭയമായി നേരിട്ട ആ വിപ്ലവകാരിയുടെ രക്തസാക്ഷിത്വം ചരിത്രവിരോധികള്‍ വികലമാക്കിയാലും ആ അധ്യായം എന്നും ജ്വലിച്ചുകൊണ്ടിരിക്കും. കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത്‌ നേരിനൊപ്പം നില്‍ക്കാന്‍ ആ ഓര്‍മകള്‍ നമുക്കു കരുത്തുപകരട്ടെ.

അഭിനവ ഫാസിസ്റ്റ് ഷൂ നക്കികൾ രാജ്യത്തെ വെട്ടിമുറിക്കുന്ന എൻ ആർസി കാലത്ത് ആ ധീരദേശാഭിമാനിയുടെ ഓർമ്മ പോലും സമരമാണ്. വാരിയംകുന്നത്തിനെ പെറ്റ ഈ നാട് തോറ്റു കൊടുക്കില്ല....നമ്മൾ അതിജയിക്കും..ചരിത്രം സാക്ഷി.....

-സ്വാദിഖ് മൻസൂർ

No comments:

Post a Comment

Asif Darimi Pulikkal Latest Islamic Speech

അല്ലാഹുവിനെ ഭയപ്പെടുക| ആസിഫ് ദാരിമി പുളിക്കൽ|Asif Darimi Pulikkal Latest Islamic Speech